മഹാത്മാ ഗാന്ധിയുടെ ചരമ ദിനം
മോഹൻദാസ് കരംചന്ദ് ഗാന്ധി
| |
1869 ഒക്ടോബർ 2 – 1948 ജനുവരി 30
| |
അപരനാമം:
|
ബാപ്പുജി
|
ജനനം:
| |
ജനന സ്ഥലം:
| |
മരണം:
| |
മരണ സ്ഥലം:
| |
മുന്നണി:
|
ഭാരതത്തിന്റെ സ്വാതന്ത്ര്യസമരം
|
സംഘടന:
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
മോഹൻദാസ് കരംചന്ദ് ഗാന്ധി (ഗുജറാത്തി: મોહનદાસ કરમચંદ ગાંધી, ഹിന്ദി: मोहनदास करमचंद गांधी, IAST: mohandās karamcand gāndhī) അഥവാ മഹാത്മാ ഗാന്ധി (1869 ഒക്ടോബർ 2 - 1948 ജനുവരി 30) ഇന്ത്യയുടെ രാഷ്ട്രപിതാവാണ്. അദ്ദേഹം ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ നേതാവും വഴികാട്ടിയുമായിരുന്നു. അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും അദ്ദേഹം ശ്രദ്ധേയനായി. മഹത്തായ ആത്മാവ് എന്നർത്ഥം വരുന്ന മഹാത്മാ, അച്ഛൻ എന്നർത്ഥംവരുന്ന ബാപ്പു എന്നീ നാമവിശേഷണങ്ങൾ ജനഹൃദയങ്ങളിൽ അദ്ദേഹത്തിനുണ്ടായിരുന്ന സാന്നിധ്യം വ്യക്തമാക്കുന്നു. കേവലമൊരു രാഷ്ട്രീയ നേതാവെന്നതിനേക്കാൾ ദാർശികനായാണ് ഗാന്ധി ലോകമെമ്പാടും അറിയപ്പെടുന്നത്.
ഏറ്റവും കഠിനമായ പ്രതിസന്ധിഘട്ടങ്ങളിലും സത്യം, അഹിംസ എന്നീ മൂല്യങ്ങളിൽ അടിയുറച്ചു പ്രവർത്തിക്കുവാൻ മഹാത്മാഗാന്ധി ശ്രദ്ധിച്ചു. ജീവിതകാലം മുഴുവൻ അദ്ദേഹം ഹൈന്ദവ തത്ത്വശാസ്ത്രങ്ങളുടെ പ്രായോക്താവായിരുന്നു. എല്ലാ വിധത്തിലും സ്വയാശ്രയത്വം പുലർത്തിയ ഒരു ആശ്രമം സ്ഥാപിച്ച് അവിടെ ലളിത ജീവിതം നയിച്ച് അദ്ദേഹം പൊതുപ്രവർത്തകർക്കു മാതൃകയായി. സ്വയം നൂൽനൂറ്റുണ്ടാക്കിയ വസ്ത്രം ധരിച്ചു; സസ്യാഹാരം മാത്രം ഭക്ഷിച്ചു. ഉപവാസം അഥവാ നിരാഹാരം ആത്മശുദ്ധീകരണത്തിനും പ്രതിഷേധത്തിനുമുള്ള ഉപാധിയാക്കി.
ഗാന്ധിജിയുടെ ദർശനങ്ങൾ ആഗോള തലത്തിൽ ഒട്ടേറെ പൗരാവകാശ പ്രവർത്തകരെ സ്വാധീനിച്ചു. മാർട്ടിൻ ലൂഥർ കിംഗ്, സ്റ്റീവ് ബികോ, നെൽസൺ മണ്ടേല, ഓങ് സാൻ സൂ കി എന്നിവർ ഗാന്ധിയൻ ആശയങ്ങൾ സ്വാംശീകരിച്ചവരിൽപെടുന്നു. ഭാരതീയർ മഹാത്മാഗാന്ധിയെ രാഷ്ട്രപിതാവായി ആദരിക്കുന്നു. അദ്ദേഹത്തിന്റെ ജന്മദിനമായ ഒക്ടോബർ 2 ഗാന്ധിജയന്തി എന്ന പേരിൽ ദേശീയഅവധി നൽകി ആചരിക്കുന്നു. അഹിംസാധിഷ്ഠിത സത്യാഗ്രഹം എന്ന ഗാന്ധിയൻ ആശയത്തോടുള്ള ബഹുമാനാർത്ഥം ഐക്യരാഷ്ട്രസഭ അന്നേ ദിവസം ലോക അഹിംസാ ദിനമായും പ്രഖ്യാപിചിട്ടുണ്ട്
അവസാനകാലം
ഗാന്ധിജിയുടെ വധത്തിനു ഗൂഢാലോചന ചെയ്ത സംഘം. നിൽകുന്നവർ: ശങ്കർ കിസ്തയ്യ, ഗോപാൽ ഗോഡ്സെ, മദൻലാർ പാഹ്വ, ദിഗംബർ രാമചന്ദ്ര ബാദ്ഗെ. ഇരിക്കുന്നവർ: നാരായൺ ആപ്തെ, വിനായക് സവർക്കർ, നാഥുറാം ഗോഡ്സെ(കൊലയാളി), വിഷ്ണു കാർക്കാറേ
ഗാന്ധിയുടെ ജീവിതത്തിന്റെ അവസാനകാലം പൊതുവേ ദുഃഖഭരിതമായിരുന്നു. അദ്ദേഹം വെറുത്തിരുന്ന ഇന്ത്യാവിഭജനം അതിന്റെ പ്രധാന കാണവുമായിരുന്നു. കസ്തൂർബായുടെ വിയോഗവും അദ്ദേഹത്തെ ദുഃഖിതനാക്കി. വിഷ്ണുഭജനമായിരുന്നു ആശ്വാസം. അദ്ദേഹം അനേകം പ്രാർത്ഥനാ യോഗങ്ങളിൽ പങ്കെടുത്തു. 1947 ഓഗസ്റ്റ് 15-ന് ഇന്ത്യ സ്വാതന്ത്ര്യം ആഘോഷിച്ചപ്പോൾ ഗാന്ധിജി കൽക്കത്തയിൽ ഭാരതവിഭജനത്തിൽ ദുഃഖിതനായി കഴിഞ്ഞു. പശ്ചിമപാകിസ്താനിൽ നിന്ന് നിരവധി ഹിന്ദുക്കളും സിഖുകാരും അഭയാർത്ഥികളായെത്തി. സെപ്റ്റംബർ 4 ന് ഡൽഹിയിലും വർഗീയലഹള ആരംഭിച്ചു. 1948 ജനുവരിയിലും ഇതേ പോലെ ലഹള ഉണ്ടായി. സമാധാനത്തിനായി അദ്ദേഹം ഡൽഹിയിൽ ജനുവരി 13 ന് നിരാഹാരസമരം ആരംഭിച്ചു. സമുദായനേതാക്കളും ലഹളക്ക് നേതൃത്വം കൊടുത്തവരും ഒത്തുതീർപ്പിന് തയ്യാറായപ്പോൾ അദ്ദേഹം നിരാഹാരം അവസാനിപ്പിച്ചു. 1948 ജനുവരി 30-ന് വെള്ളിയാഴ്ച വൈകുന്നേരം 5.17 ന് ഡൽഹിയിലെ ബിർളാ മന്ദിരത്തിൽ ഒരു പ്രാർത്ഥനാ യോഗത്തിൽ പങ്കെടുക്കവേ ഹിന്ദു മഹാസഭ പ്രവർത്തകനായ നാഥുറാം ഗോഡ്‌സേ എന്ന ഹിന്ദു മതഭ്രാന്തന്റെ വെടിയേറ്റ് അദ്ദേഹം മരണമടഞ്ഞു. ജനുവരി 31ന് ഗാന്ധിയുടെ ഭൗതിക ശരീരം രാജ്ഘട്ടിൽ സംസ്കരിച്ചു. രാജ്യം മുഴുവൻ അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചിച്ചു. നാഥുറാമിനേയും കൂട്ടാളികളേയും അറസ്റ്റ് ചെയ്ത് വിചാരണ ചെയ്തു[9]. 1949 നവംബർ 15-ന് നാഥുറാം ഗോഡ്സേയും കുറ്റവാളികളെയും തൂക്കിലേറ്റി.
രാജ്ഘട്ടിലെ (രാജാവിന്റെ പീഠം) ലളിതമായ കറുത്ത കരിങ്കൽപ്പീഠം ആകാശത്തെ സാക്ഷിയായി അദ്ദേഹത്തിന്റെ ഓർമ്മക്കായി നിലകൊള്ളുന്നു. ഒരറ്റത്ത് ഒരു കെടാവിളക്ക് ഉണ്ട്.
ഗാന്ധിജിയുടെ രക്തം പുരണ്ട മണ്ണ്
ജീവിതരേഖ
ബാല്യം
ഗാന്ധിയും കസ്തൂർബയും,1902
കരംചന്ദ് ഗാന്ധിയുടേയും പുത്‌ലീബായിയുടേയും മൂന്നു പുത്രന്മാരിൽ ഇളയവനായി 1869 ഒക്ടോബർ 2-ന് ഗുജറാത്തിലെ പോർബന്ദറിൽ ജനിച്ചു. ഒരു സഹോദരിയും(റലിയത്ത് ബഹൻ) അദ്ദേഹത്തിനുണ്ടായിരുന്നു. വൈശ്യകുലത്തിലെ ബനിയ ജാതിക്കാരായ ആ കുടുംബം വൈഷ്ണവവിശ്വാസികളായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് കരംചന്ദ് വാങ്കനഗറിലും രാജ്‌കോട്ടിലേയും പ്രധാനമന്ത്രിയായിരുന്നു. കരംചന്ദ് നാലു വിവാഹങ്ങൾ ചെയ്തിരുന്നു അവസാനത്തെ ഭാര്യയായിരുന്നു പുത്‍ലിബായി. മുത്തച്ഛൻ പോർബന്ദറിൽ ദിവാൻ ആയിരുന്നു. അച്ഛൻ അഞ്ചാം ക്ലാസുവരെയെ പഠിച്ചുള്ളൂ എങ്കിലും ആദർശധീരനായിരുന്നു. അദ്ദേഹത്തിന് മതകാര്യങ്ങളിൽ ഒന്നും അത്ര പിടിപാടുണ്ടായിരുന്നില്ല. അമ്മയാകട്ടെ തികഞ്ഞ ഈശ്വരവിശ്വാസിയായിരുന്നു. അമ്മ അന്നത്തെ രാജാവായിരുന്ന ഠാക്കൂറിന്റെ വിധവയായ അമ്മയുമായി നല്ല ബന്ധത്തിലായിരുന്നു. [1]
മോഹൻദാസിന് ഏഴു വയസ്സുള്ളപ്പോൾ അച്ഛൻ പോർബന്ദർ വിട്ട് രാജ്‌കോട്ടിൽ ജോലി സ്വീകരിച്ചു. അതിനാൽ മോഹൻദാസിന്റെ പ്രാഥമിക വിദ്യാഭ്യാസം രാജ്‌കോട്ടിലായിരുന്നു. ഹൈസ്കൂളിൽ പഠിക്കുമ്പോൾ പതിമൂന്നാമത്തെ വയസ്സിൽ (1881) പോർബന്ദറിലെ വ്യാപാരിയായാ ഗോകുൽദാസ് മകാൻജിയുടെ മകൾ കസ്തൂർബയെ വിവാഹം കഴിച്ചു. നിരക്ഷരയായ കസ്തൂർബായെ മോഹൻദാസ് പഠിപ്പിച്ചു. വിവാഹത്തിനുശേഷവും തന്റെ വിദ്യാഭ്യാസം അദ്ദേഹം തുടർന്നു. ചെറുപ്പകലത്ത് അത്രയൊന്നും മിടുക്കനായ വിദ്യാർത്ഥിയായിരുന്നില്ല മോഹൻദാസ്. മെട്രിക്കുലേഷൻ വളരെ കഷ്ടപ്പെട്ടാണ് വിജയിച്ചത്. ബാരിസ്റ്റർ ആവാനായി കുടുംബാംഗങ്ങൾ നിർബന്ധിച്ചതിനാലാണ് വിദ്യാഭ്യാസം തുടർന്നതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. [1]
അദ്ദേഹത്തിന്റെ അച്ഛൻ 1885-ൽ അന്തരിച്ചു. 1887-ലായിരുന്നു മോഹൻദാസ് മെട്രിക്കുലേഷൻ പൂർത്തിയാക്കിയത്. പിന്നീട് ഭവനഗറിലെ സമൽദാസ് കോളേജിൽ പഠന്നം തുടർന്നു. ജ്യേഷ്ഠന്റെ നിർബന്ധത്തിനു വഴങ്ങി 1888 സെപ്റ്റംബർ മാസത്തിൽ നിയമം പഠിക്കാനായി ഇംഗ്ലണ്ടിലേക്ക് കപ്പൽ കയറി.
ഗാന്ധി ദർശനങ്ങൾ
സത്യവും അഹിംസയും
ഗാന്ധിജിയുടെ വീക്ഷണത്തിൽ സത്യവും അഹിംസയും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ്. സത്യം ലക്‌ഷ്യവും അഹിംസ ആ അതിലേക്കുള്ള മാർഗവുമാണ്. അഹിംസയെന്നാൽ മറ്റൊരുവന് ദോഷം ചെയ്യാതിരിക്കൽ മാത്രമല്ല തന്നോട് തെറ്റു ചെയ്തവനോട് ക്ഷമിക്കുവാനുള്ള സന്നദ്ധതയും കൂടിയാണ്.
സത്യം
ഗാന്ധി തന്റെ ജീവിതം സത്യത്തിന്റെ വിവിധ മാനങ്ങൾ മനസ്സിലാക്കുവാനായി ചിലവഴിച്ചു. സ്വന്തം ജീവിതത്തിലെ തെറ്റുകളും സ്വന്തം പരീക്ഷണങ്ങളും ഇതിന് അദ്ദേഹത്തെ സഹായിച്ചു. അദ്ദേഹം തന്റെ ആത്മകഥക്ക് പേരിട്ടത് തന്നെ "എന്റെ സത്യാന്വേഷണപരീക്ഷണങ്ങൾ എന്നാണ്.
ഗാന്ധിജിയുടെ വീക്ഷണത്തിൽ മനുഷ്യന്റെ പരമമായ ലക്‌ഷ്യം ഈശ്വരസാക്ഷാത്കാരമാണ്. ഈശ്വരൻ എന്നാൽ സത്യമാണെന്നും ഈശ്വരസാക്ഷാത്കാരത്തിന് സത്യത്തിലൂന്നിയ ജീവിതം ആവശ്യമാണെന്നും അദ്ദേഹം വിശ്വസിച്ചു. അതുകൊണ്ട് ഗാന്ധിയൻ ചിന്തയനുസരിച്ച് സത്യത്തിൽ ഊന്നിയല്ലാതെ ജീവിതത്തിലെ മറ്റൊരു മൂല്യവും നിയമവും പ്രാവർത്തികമാക്കുവാൻ സാധിക്കുകയില്ല.
ഗാന്ധിജി തന്റെ വിശ്വാസങ്ങളെ മുഴുവൻ ഉൾക്കൊള്ളുന്ന വാക്യമായി "ദൈവം സത്യമാണ്" എന്നത് ഉപയോഗിക്കുകയും പിന്നീട് അത് "സത്യം ദൈവമാണ്" എന്ന് തിരുത്തുകയും ചെയ്തു. ഗാന്ധിയൻ തത്ത്വചിന്തയിൽ സത്യം എന്നാൽ ദൈവമാണ്.
അഹിംസ
അഹിംസ എന്നാൽ ഹിംസ ചെയ്യാതിരിക്കൽ എന്നാണ് സാധാരണ വിവക്ഷിക്കുന്നത്. എന്നാൽ ഗാന്ധിയൻ ചിന്തയിൽ അഹിംസ എന്നാൽ പരമമായ സ്നേഹമാണ്. സ്വന്തം ശത്രുവിനോട് പോലും ക്ഷമിക്കുന്ന അവസ്ഥയാണ് അഹിംസ. മറ്റൊരാളെ കൊല്ലാതിരിക്കുവാൻ സ്വയം മരിക്കാൻ തയ്യാറാകുന്ന മനസ്ഥിതിയാണ് ഗാന്ധിയൻ ചിന്തയിൽ അഹിംസ. ഒരുവൻ അഹിംസയിലേക്ക് തിരിയുന്നത് തനിക്ക് ഹിംസ ചെയ്യുവാൻ കഴിവില്ലാതെ വരുമ്പോഴല്ല മറിച്ച് ഹിംസ ചെയ്യുവാൻ താല്പര്യം ഇല്ലാതെ വരുമ്പോൾ ആകണം എന്നും അഹിംസ ഉണ്ടാവേണ്ടത് സാർവ്വത്രിക സ്നേഹത്തിൽ നിന്നാവണം എന്നും ഗാന്ധി വിശ്വസിച്ചിരുന്നു.
ഇന്ത്യൻ മതചിന്തയിലും ക്രിസ്തീയ, ജൈന, ഇസ്ലാമിക, യഹുദ, ബുദ്ധ മതചിന്തകളിലും വളരെയധികം അടിസ്ഥാനമുള്ളതാണ് അഹിംസാ സിദ്ധാന്തം. അതിനാൽ, അഹിംസ എന്ന തത്ത്വത്തിന്റെ ഉപജ്ഞാതാവ് ഗാന്ധി അല്ല. എങ്കിലും രാഷ്ട്രീയരംഗത്ത് അത് വലിയതോതിൽ ആദ്യമായി പ്രയോഗിച്ചത് അദ്ദേഹമാണ്.
തന്റെ അഹിംസാ സിദ്ധാന്തം പ്രയോഗിക്കുന്നതിൽ ഗാന്ധി ഒരിക്കിലും പുറകിലേക്ക് പോയില്ല. അദ്ദേഹം ഈ സിദ്ധാന്തം അതിന്റെ വിട്ടുവീഴ്ചയില്ലാത്ത രൂപത്തിൽപ്പോലും ഫലവത്താണ് എന്ന് വിശ്വസിച്ചിരുന്നു. അതുകൊണ്ട്, ഗാന്ധി അഹിംസയിലധിഷ്ഠിതമായ ഒരു സർക്കാരെന്നല്ല പട്ടാളവും പൊലീസും പോലും ഫലവത്താവും എന്ന് ഉറച്ച് വിശ്വസിച്ചിരുന്നു.
ബ്രഹ്മചര്യം
ഗാന്ധിക്ക് 16 വയസുള്ളപ്പോൾ അദ്ദേഹത്തിന്റെ പിതാവ് ഒരു നിത്യരോഗിയായി. മാതാപിതാക്കളെ വളരെയധികം സ്നേഹിച്ചിരുന്ന അദ്ദേഹം രോഗബാധിതനായ പിതാവിനെ എല്ലാസമയവും ശുശ്രൂഷിച്ചു. ഒരു രാത്രിയിൽ ഗാന്ധിക്ക് വിശ്രമം നൽകിക്കൊണ്ട് അദ്ദേഹത്തിന്റെ അമ്മാവൻ പിതാവിന്റെ ശുശ്രൂഷ ഏറ്റെടുത്തു. മുറിയിൽ പത്നിയുടെ അടുത്തേക്ക് മടങ്ങിയ അദ്ദേഹത്തെ ലൈംഗികാസക്തി കീഴടക്കി. എന്നാൽ അൽപസമയത്തിനുശേഷം ഒരു വേലക്കാരൻ പിതാവിന്റെ മരണ വാർത്തയുമായി എത്തി. താൻ വലിയൊരു കുറ്റം ചെയ്തു എന്ന തോന്നൽ ഗാന്ധിക്കുണ്ടായി. തന്റെ ആ തെറ്റ് ക്ഷമിക്കാൻ അദ്ദേഹത്തിന് ഒരിക്കലുമായില്ല. "ഇരട്ട നിന്ദ" എന്നാണ് ഗാന്ധി ഈ സംഭവത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. മുപ്പത്തിയാറാം വയസിൽ വിവാഹിതനായിരിക്കത്തന്നെ ബ്രഹ്മചാരിയാവാനുള്ള ഗാന്ധിയുടെ തീരുമാനത്തിന് പിന്നിൽ ഈ സംഭവത്തിന്റെ സ്വാധീനം ഉണ്ടായിരുന്നു.
ഗാന്ധിയുടെ ഈ തീരുമാനത്തെ ബ്രഹ്മചര്യ എന്ന തത്ത്വചിന്ത - ആത്മികവും ശാരീരികവുമായ ശുദ്ധത- വളരെയധികം സ്വാധീനിച്ചു. ദൈവത്തോട് കൂടുതൽ അടുക്കുന്നതിനുള്ള ഒരു വഴിയായും സ്വയം മനസ്സിലാക്കലിന്റെ ഒരു പ്രധാന അടിസ്ഥാനമായും ഗാന്ധിജി ബ്രഹ്മചര്യയെ കണ്ടു. കാമിക്കുക എന്നതിനേക്കാളുപരി സ്നേഹിക്കുവാൻ പഠിക്കണമെങ്കിൽ ബ്രഹ്മചാരിയായിരിക്കണമെന്ന് ഗാന്ധിക്ക് തോന്നി. "ചിന്തയിലും വാക്കിലും പ്രവൃത്തിയിലും വികാരങ്ങളുടെ നിയന്ത്രണം" എന്നാണ് ഗാന്ധി ബ്രഹ്മചര്യ എന്നതിന് അർത്ഥം കല്പിച്ചത്.
ലാളിത്യം
സാമൂഹിക സേവനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരാൾ ലളിതമായ ജീവിതം നയിക്കണമെന്ന് ഉറച്ച് വിശ്വസിച്ച ഗാന്ധി ബ്രഹ്മചര്യത്തിലൂടെ അത് നേടിയെടുക്കാമെന്ന് കരുതി. ദക്ഷിണാഫ്രിക്കയിൽ നയിച്ച പാശ്ചാത്യ ജീവിതരീതി ത്യജിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ലളിത ജീവിതത്തിന്റെ തുടക്കം. "തന്നെത്തെന്നെ പൂജ്യത്തിലേക്ക് താഴ്ത്തുക" എന്നാണ് അദ്ദേഹം അതിനെ വിശേഷിപ്പിച്ചത്. അനാവശ്യ ചെലവുകളുടെ ഒഴിവാക്കിയും മറ്റും ലളിതജീവിതം നയിക്കുന്നതും സ്വന്തം വസ്ത്രങ്ങൾ അലക്കുന്നതും ഒക്കെ ഇതിൽ ഉൾപ്പെടുന്നു. എല്ലാ ആഴ്ചയിലേയും ഒരു ദിവസം ഗാന്ധി നിശ്ശബ്ദതയിൽ ചെലവഴിച്ചിരുന്നു. സംസാരത്തിൽനിന്ന് മാറി നിൽക്കുന്നത് തനിക്ക് ആന്തരിക സമാധാനം നൽകുമെന്ന് അദ്ദേഹം വിശ്വസിച്ചു. മൗനം (मौनं), ശാന്തി (शांति) എന്നീ ഹൈന്ദവ തത്ത്വങ്ങളാണ് ഇതിൽ അദ്ദേഹത്തിന് വഴികാട്ടിയത്. അത്തരം ദിവസങ്ങളിൽ കടലാസിൽ എഴുതിയാണ് അദ്ദേഹം ആശയവിനിമയം നടത്തിയിരുന്നത്. തന്റെ മുപ്പത്തിയേഴാം വയസുമുതൽ മൂന്നര വർഷം അദ്ദേഹം വാർത്താപത്രങ്ങൾ വായിക്കാൻ വിസമ്മതിച്ചു. പ്രക്ഷുബ്ദമായ ലോകകാര്യങ്ങൾ തനിക്ക് ആന്തരിക പ്രശ്നങ്ങളേക്കാൾ ചിന്താക്കുഴപ്പത്തിന് കാരണമാകുന്നുവെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ദക്ഷിണാഫ്രിക്കയിൽനിന്ന് ഇന്ത്യയിലേക്ക് മടങ്ങിയശേഷം അദ്ദേഹം പാശ്ചാത്യ രീതിയിലുള്ള വസ്ത്രധാരണം ഉപേക്ഷിച്ചു. സമ്പത്തിന്റേയും കാര്യവിജയത്തിന്റേയും പ്രതീമായാണ് അദ്ദേഹം ആ വസ്ത്രധാരണരീതിയെ കണ്ടത്. ഇന്ത്യയിലെ ഏറ്റവും ദരിദ്രനായ വ്യക്തിക്കും ധരിക്കാനാകുന്നതരം ഖാദി വസ്ത്രം അദ്ദേഹം ധരിച്ചു. ഗാന്ധിയും അനുയായികളും അവർ സ്വയം നൂറ്റ നൂൽകൊണ്ട് സ്വയം നെയ്ത വസ്ത്രങ്ങൾ ധരിക്കുകയും മറ്റുള്ളവരെ അങ്ങനെ ചെയ്യുന്നതിന് പ്രോത്സാഹിപ്പിക്കുകയും ചെയ്തു. നാട്ടിലെ തൊഴിലാളികൾ തൊഴിൽരഹിതരായിരിക്കെ ഇൻഡ്യാക്കാർ, ബ്രിട്ടീഷ് താൽപര്യങ്ങൾക്കനുസരിച്ച് പ്രവർത്തിച്ച വസ്ത്രനിർമാതാക്കളിൽ നിനായിരുന്നു വസ്ത്രങ്ങൾ വാങ്ങിച്ചിരുന്നത്. ഇന്ത്യക്കാർ സ്വയമായി വസ്ത്രങ്ങൾ നിർമിച്ചാൽ അത് ഇന്ത്യയിലെ ബ്രിട്ടീഷ് സർക്കാരിന് സാമ്പത്തികമായ പ്രഹരമേല്പ്പിക്കുമെന്ന് ഗാന്ധി വിശ്വസിച്ചു. ഈ വിശ്വാസം പ്രതിഭലിപ്പിക്കാൻ, "കറങ്ങുന്ന ചർക്ക" ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പതാകയിൽ പിന്നീട് ചേർക്കപ്പെട്ടു. തന്റെ ജീവിതത്തിന്റെ ലാളിത്യം പ്രകടിപ്പിച്ചുകൊണ്ട് തുടർന്നുള്ള ജീവിതകാലം മുഴുവൻ അദ്ദേഹം മുണ്ട് ആണ് ധരിച്ചത്.
സർവ്വോദയം
സർവ്വോദയം എന്നാൽ എല്ലാവരുടേയും ഉദയം എന്നാൺ്. മതത്തിന്റെയോ ജാതിയുടെയോ ലിംഗത്തിന്റെയോ പേരിലല്ലാതെ എല്ലാവരുടെയും പൊതുവായ വികസനമാണ് സർവ്വോദയം. സർവ്വോദയമെന്ന ആശയം ഗാന്ധിക്ക് ലഭിച്ചത് ജോൺ റസ്കിന്റെ അണ്ടു ദിസ് ലാസ്റ്റ്(ഈ ചെറിയ സഹോദരന്) എന്ന പുസ്തകം വായിച്ചതിന് ശേഷമാണ്.
സർവ്വോദയം കൈവൈച്ച ഒരു സമൂഹത്തിൽ ഭരണാധികാരികളോ ഭരണമോ ഉണ്ടാവില്ല. അത് പ്രബുദ്ധമായ ഒരു അരാജകാവസ്ഥയാണ്. അങ്ങനെയുള്ള ഒരു സമുഹത്തിൽ ഒരോ വ്യക്തിയും സ്വയം ഭരിക്കുകയും അടക്കുകയും വേണം. ഓരോ വ്യക്തിയും തന്റെ മനസ്സാക്ഷിയനുസരിച്ച് പ്രവർത്തിക്കും.
ആരോഗ്യം
മറ്റു വിഷയങ്ങളിലെന്ന പോലെ ആരോഗ്യവിഷയത്തിലും ഗാന്ധിക്ക് തന്റേതായ കാഴ്ചപ്പാട് ഉണ്ടായിരുന്നു. പ്രകൃതി ചികിത്സയെ അദ്ദേഹം വളരെയധികം ആശ്രയിച്ചിരുന്നു. ജലം, മണ്ണ്, സൂര്യൻ, വായു എന്നിവയുടെ പ്രാധാന്യം ഗാന്ധി മനസ്സിലാക്കാനും അവയെ എങ്ങനെ മനുഷ്യന്റെ ആരോഗ്യപാലനത്തിന് ഉപയോഗപ്പെടുത്താം എന്ന് ആരായാനും അദ്ദേഹം ശ്രമിച്ചു. ഭക്ഷണം, ലഹരിപദാർത്ഥങ്ങൾ, ലൈംഗികത, പുകയില, ചായ, കാപ്പി എന്നിവയുടെ ഉപയോഗങ്ങളിലും അദ്ദേഹത്തിന് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരുന്നു. 1906-ൽ ദക്ഷിണാഫ്രിക്കയിലെ ഇന്ത്യൻ ഒപ്പീനിയൻ എന്ന പത്രത്തിന്റെ വായനക്കാരുടെ പ്രയോജനത്തിനായി എഴുതിത്തുടങ്ങിയ ആരോഗ്യത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ക്രമേണ കൂടുതൽ വലിയ ലേഖനങ്ങളായി പരിണമിച്ചു. പിന്നീട് 1942 മുതൽ 44 വരെ പൂനെയിലെ ആഗാഖാൻ കൊട്ടാരത്തിൽ തടവുകാരനായി കഴിഞ്ഞ കാലത്ത് ഈ വിഷയത്തിൽ വീണ്ടും ചില ലേഖനങ്ങൾ കൂടി അദ്ദേഹം എഴുതി.
[തിരുത്തുക] മതവിശ്വാസം
ഹൈന്ദവ കുടുബത്തിൽ ജനിച്ച ഗാന്ധി ജീവിതകാലം മുഴുവൻ ഹൈന്ദവനായി ജീവിച്ചു. അദ്ദേഹത്തിന്റെ മിക്ക തത്ത്വങ്ങളും ഹൈന്ദവതയിൽനിന്നെടുത്തയാണ്. അതേസമയം അദ്ദേഹം എല്ലാ മതങ്ങളും നല്ലതെന്ന് വിശ്വസിച്ചു. മറ്റ് വിശ്വാസങ്ങളിലേക്ക് തന്നെ മാറ്റുവാനുള്ള എല്ലാ ശ്രമങ്ങളേയും ഗാന്ധി നിരസ്കരിച്ചു. മതജിജ്ഞാസുവായിരുന്ന ഗാന്ധി എല്ലാ പ്രധാന മതങ്ങളേക്കുറിച്ചും ഗാഢമായി പഠിച്ചിരുന്നു. അദ്ദേഹം ഹൈന്ദവതയേക്കുറിച്ച് ഇങ്ങനെ പറഞ്ഞു:
"എനിക്കറിയാവുന്ന ഹൈന്ദവത എന്റെ ആത്മാവിനെ പൂർണമായും തൃപ്ത്തിപ്പെടുത്തുന്നു.... സംശയങ്ങൾ എന്നെ വേട്ടയാടുമ്പോൾ, നിരാശ എന്റെ മുഖത്തേക്ക് തുറിച്ച് നോക്കുമ്പോൾ, പ്രകാശത്തിന്റെ ഒരു കിരണം പോലും കാണാതാവുമ്പോൾ ഞാൻ ഭഗവദ്ഗീതയിലേക്ക് തിരിയും. അതിൽ എന്നെ ആശ്വസിപ്പിക്കുന്ന ഒരു വാക്യം ഞാൻ കണ്ടെത്തും. അതോടെ നിമജ്ജിപ്പിക്കുന്ന ദുഃഖത്തിനിടയിലും ഞാൻ പുഞ്ചിരിക്കുവാനാരംഭിക്കും. എന്റെ ജീവിതം ദുരന്തപൂരിതമായ ഒന്നായിരുന്നു. ആ ദുരന്തങ്ങൾ എന്റെ ജീവിതത്തിൽ പ്രത്യക്ഷവും മായാത്തതുമായ ഒരു പ്രഭാവവും ഉണ്ടാക്കിയിട്ടില്ലെങ്കിൽ, അതിന് ഞാൻ കടപ്പെട്ടിരിക്കുന്നത് ഗീതയുടെ ഉപദേശങ്ങളോടാണ്"
ഗാന്ധി ഗുജറാത്തിയിൽ ഭഗവദ് ഗീതയുടെ ഒരു വ്യാഖ്യാനം എഴുതിയിട്ടുണ്ട്. മഹാദേവദേശായി അത് ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്യുകയും അതിന് ഒരു ആമുഖം എഴുതിച്ചേർക്കുകയും ചെയ്തു. ഗാന്ധിയുടെ ഒരു മുഖവരയോടെ 1946ൽ അത് പ്രസിദ്ധീകരിക്കപ്പെട്ടു.
എല്ലാ മതങ്ങളുടേയും അന്തഃസത്ത സത്യവും സ്നേഹവും (അനുകമ്പ, അഹിംസ, സുവർണ നിയമം) ആണെന്ന് ഗാന്ധി വിശ്വസിച്ചു. മതങ്ങളിലെ കാപട്യത്തേയും അസ്സാന്മാർഗിത്വത്തേയും സ്വമതശാഠ്യത്തേയും അദ്ദേഹം എതിർത്തു. വിശ്രമമില്ലാതെ പ്രവർത്തിച്ച ഒരു സാമൂഹപരിഷ്കർത്താവായിരുന്നു ഗാന്ധി. ഇതര മതങ്ങളേക്കുറിച്ച് അദ്ദേഹത്തിന്റെ ചില അഭിപ്രായങ്ങൾ:
"എനിക്ക് ക്രിസ്തുമതത്തെ കുറ്റമില്ലാത്തതും ലോകത്തെ ഏറ്റവും മഹത്തായ മതമായും കാണാൻ സാധിക്കുന്നില്ലെങ്കിൽ ഹിന്ദു മതത്തേയും ഞാൻ അങ്ങനെ കാണുകയില്ല. ഹിന്ദുമതത്തിലെ കുറവുകൾ എനിക്കറിയാം. തൊട്ടുകൂടായ്മ ഹൈന്ദവതയുടെ ഭാഗമാണെങ്കിൽ അത് ദുഷിച്ചതോ അമിത വളർച്ചയോ ആയ ഒരു ഭാഗമാണ്. വേദങ്ങൾ ഈശ്വരപ്രേരിതമായി എഴുതപ്പെട്ടയാണ് എന്ന് പറയുന്നതിന്റെ അർത്ഥമെന്താണ്? അവ ഈശ്വരപ്രേരിതമാണെങ്കിൽ എന്തുകൊണ്ട് ബൈബിളും ഖുറാനും അങ്ങനെ ആയിക്കൂട? എന്റെ ക്രിസ്ത്യൻ സുഹൃത്തുക്കളും മുസ്ലീം സുഹൃത്തുക്കളും എന്നെ അവരുടെ മതങ്ങളിൽ വിശ്വാസിക്കുന്നവനാക്കാൻ ഒരുപോലെ ശ്രമിച്ചിട്ടുണ്ട്. അബ്ദുള്ള സേഠ് ഇസ്ലാമിനേക്കുറിച്ച് പഠിക്കാൻ എപ്പോഴും എന്നെ പ്രോത്സാഹിപ്പിച്ചിരുന്നു . ഇസ്ലാമിന്റെ സൗന്ദര്യത്തേക്കുറിച്ച് അദ്ദേഹം എപ്പോഴും സംസാരിക്കുമായിരുന്നു." (ഗാന്ധിയുടെ ആത്മകഥയിൽ നിന്ന്)
"മുഹമ്മദിന്റെ വാക്കുകൾ ജ്ഞാനത്തിന്റെ നിധികളാണ്. അത് മുസ്ലീങ്ങൾക്ക് മാത്രമല്ല, മാനവരാശിക്ക് മുഴുവനും"
ഒരിക്കൽ അദ്ദേഹം ഒരു ഹിന്ദുവാണോ എന്ന ചോദ്യത്തിന് ഗാന്ധിയുടെ മറുപടി ഇങ്ങനെയായിരുന്നു:
"അതെ, ഞാനൊരു ഹിന്ദുവാണ്. അതോടൊപ്പം ഞാനൊരു ക്രിസ്ത്യാനിയും മുസ്ലീമും യഹൂദനുമാണ്"
